Monday, July 9, 2012

എന്റെ മഞ്ചണാത്തി

                 നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിപ്പെണ്ണിന്റെ വേനല്‍ വേദനകളെ അലിയിപ്പിച്ചു മഴ വന്നെത്തി..... പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വരവ്.... പക്ഷെ ഇന്നത്തെ മഴ ഭൂമിയെ ആസകലം കുളിര്‍പ്പിച്ചിട്ടുണ്ടാവണം..... രാവിലെ ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഒന്ന് വന്നെത്തിനോക്കി മാറി നില്‍ക്കുന്നുണ്ടായിരുന്നു മഴപ്പയ്യന്‍, ഒരു കാമുകന്റെ എല്ലാ കുസൃതികളോടെയും .......   ഓഫീസിലെത്തിക്കഴിഞ്ഞപ്പോഴേക്കും അവന്റെ സ്വഭാവം തെല്ലൊന്നു മാറി..... വീശിയടിക്കുന്ന കൂട്ടാളിയുടെ സഹായത്തോടെ അവന്‍ ഭൂമിക്കുമേല്‍ താണ്ഡവം തുടങ്ങി..... ഒരു ചാറ്റല്‍ മഴയ്ക്ക് പോലും വെള്ളത്താല്‍ ഗ്രസിക്കപ്പെടുന്ന എന്റെ നഗരത്തിനു നടുവില്‍ നീന്തി തുടിച്ചു വൈകിട്ട് വീട്ടിലേക്ക് ..... നനഞ്ഞൊട്ടി, അപ്പോഴും ശമിച്ചിട്ടില്ലാത്ത മഴപ്പയ്യന്റെ കുറുമ്പിനോട്‌ കെറുവിച്ച്‌ യാത്ര ചെയ്യുമ്പോള്‍ പുറത്തെ കാഴ്ചകള്‍ തെല്ലൊന്നു അമ്പരപ്പിച്ചു ..... "ഈ കുറുമ്പ് ഇത്തിരി അതിര് കടന്നിട്ടുണ്ട്....." അറിയാതെ ചിന്തിച്ചു പോയി..... അംഗഭംഗം സംഭവിച്ച വൃക്ഷ സുഹൃത്തുക്കളെയും വൈദ്യുതക്കമ്പികളോട്  യുദ്ധം ചെയ്യുന്ന പുരുഷകേസരികളെയും കണ്ടപ്പോള്‍ അവനോടല്പം അമര്‍ഷം തോന്നിയെന്നതും സത്യം...... വീടിനടുത്തായി  ബസ്സിറങ്ങിയപ്പോഴേക്കും ഒന്ന് ഞെട്ടിപ്പോയി ..... "അയ്യോ എന്റെ പാവം മഞ്ചണാത്തി (മഞ്ചാടി മരം)...." അറിയാതെ ഒരു നിലവിളി എന്നില്‍ നിന്നും ഉയര്‍ന്നു..... ആകെ ചിതറിത്തെറിച്ച ഉടല്‍..... ചോരത്തുള്ളികള്‍ എന്നാ പോലെ റോഡു മുഴുവന്‍ മഞ്ചാടി മുത്തുകള്‍..... മഴപ്പയ്യന്റെ വീശിയടിച്ച കൂട്ടാളിയുടെ വികൃതിക്ക്  മുന്നില്‍ നിലം പറ്റിയത് എന്റെ പാവം മഞ്ചണാത്തി ......

                മഞ്ചണാത്തി...... അവള്‍ എനിക്കാരായിരുന്നു....??? എന്റെ ഓര്‍മ്മകളെ പലപ്പോഴായി എനിക്ക് മടക്കിത്തന്നിരുന്ന എന്റെ പ്രിയ സുഹൃത്ത്..... രാവിലത്തെ തിരക്കുകള്‍ക്ക് ഒടുവില്‍ ബസ്സിനായി ഓടിപ്പായുമ്പോള്‍ നിലത്തു കിടന്നു ആ ചുവന്ന മണികള്‍ എന്നെ നോക്കി ചിരിക്കും..... അപ്പോള്‍  അവയ്ക്ക് എന്റെ അച്ഛമ്മയുടെ മുഖമാണ്..... വേനലവധിക്ക്, അല്ലെങ്കില്‍ ചിങ്ങത്തിലെ ഉത്രാടത്തിന് ഓണക്കോടിയുമായി  അച്ഛന്റെ വീട്ടിലേക്കു എത്തിയിരുന്ന എന്റെ കുട്ടിക്കാലം ഇന്നും മറക്കാനാവാത്ത ഓര്‍മയായി എന്റെ ഉള്ളിലുണ്ട്...... വഴിക്ക് ബസ്സിറങ്ങി നെല്‍വയലുകളും വാഴത്തോപ്പുകളും കടന്നു കുന്നു കയറി കുളത്തിന്റെ കരയിലൂടെയുള്ള യാത്ര...... എത്രയും വേഗം വീടെത്താന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തിരക്ക്..... വല്ലപ്പോഴും കൂടി കാണുന്ന നാട്ടുകാരോട് കുശലം പറയാന്‍ പൊതുവേ വാചാലനായ എന്റെ അച്ഛന് ഉത്സാഹം..... നടന്നും ഓടിയും ഒടുവില്‍ വീടെത്തുമ്പോള്‍ അച്ഛമ്മയുടെ നിറഞ്ഞ ചിരി.... മുന്‍കൂട്ടി അറിയിക്കാത്ത വരവുകളാണ്  പലപ്പോഴും...... അതുകൊണ്ട് തന്നെ ഊണിനു കറികള്‍ ഒപ്പിക്കാന്‍ അച്ഛമ്മ തിരക്ക് കൂട്ടും.... രസവും പപ്പടവും വീട്ടിലെ കോഴിമുട്ട പൊരിച്ചതും ഒക്കെ കൂട്ടി ഉച്ചയൂണ് ..... ആ മുട്ട പൊരിച്ചതിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പിലുണ്ട് .... (മറ്റൊരിടത്ത് നിന്നും ആ രുചി എനിക്ക് ഇന്ന് വരെയും അനുഭവിക്കാനായിട്ടുമില്ല ...) ഊണിനു ശേഷം അച്ഛന്‍ ഒന്ന്  മയങ്ങും..... അപ്പോഴേക്കും ഞങ്ങള്‍ അടുക്കളപ്പുറത്തെ മഞ്ചാടി മരത്തിനു ചുവട്ടില്‍ എത്തിയിരിക്കും.... പിന്നെ മത്സരിച്ചു മഞ്ചാടിക്കുരു പെറുക്കും .... കൂട്ടിനു അച്ഛമ്മയും.... പിന്നെ കിഴക്ക് വശത്തെ പേരമരത്തിന്റെ ചുവട്ടിലേക്ക്‌.... പേരമരത്തില്‍ പടര്‍ന്നു കയറിയ ചെടിയില്‍ നിന്നും കറുത്ത പൊട്ടും ഓറഞ്ചു പൊട്ടും തൊട്ട കുന്നിക്കുരു മണികള്‍ കിട്ടും.... ഒക്കെ ചെറിയ ഡബ്ബകളിലാക്കി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തരും അച്ഛമ്മ..... നിധി കിട്ടിയ സന്തോഷത്തോടെ മറ്റനവധി കൂട്ടങ്ങളുമായി ഞങ്ങളുടെ മടക്കയാത്ര..... പിന്നെ ഞങ്ങളെ കാണാന്‍ നഗരത്തിലേക്ക് വരുന്ന ഓരോ യാത്രയിലും മാങ്ങപ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും അയണിച്ചക്കയുടെയും കളിയടക്കയുടെയും ഒക്കെ ഒപ്പം അച്ഛമ്മയുടെ കൈവശമുണ്ടാവും കുറച്ചു മഞ്ചാടിമണികളും കുന്നിക്കുരുമണികളും (ആ മരവും വള്ളിയും പല ആവശ്യങ്ങള്‍ക്കുമായി മുറിച്ചു മാറ്റപ്പെടുന്നത് വരെയും...)

                 എന്നാലും എന്റെ മഴപ്പയ്യാ....... എന്റെ മഞ്ചണാത്തിയോടൊപ്പം നീ കവര്‍ന്നത് കാലം തട്ടിയെടുത്ത എന്റെ അച്ഛമ്മയുടെ ഓര്‍മ്മകളെയാണ്...... ദിവസവും രാവിലെ ബസ്സ്‌ സ്ടോപ്പിലേക്കുള്ള എന്റെ യാത്രകളെ നിറമണിയിച്ചിരുന്ന എന്റെ ഓര്‍മ്മത്തുണ്ടുകളെയാണ്..... എന്റെ മഞ്ചണാത്തിയെപ്പോലെ തന്നെ എനിക്ക് പ്രിയങ്കരനായിരുന്നില്ലേ നീയും....??? പല വൈകുന്നേരങ്ങളിലും ഇറയത്തെ തണുത്ത നിലത്തു ദിവാസ്വപ്നങ്ങളില്‍ ഊളിയിട്ടു കിടക്കുമ്പോള്‍ നിന്റെ വരവിനു ഞാന്‍ കാത്തിരുന്നിട്ടില്ലേ....??? എന്നിട്ടുമെന്തേ ആ വികൃതിക്കാറ്റിനൊപ്പം ചേര്‍ന്ന് നീയെന്റെ മഞ്ചണാത്തിയെ...??? നിന്നോടെനിക്ക് എങ്ങനെയാണ് പൊറുക്കാനാവുക ...????



No comments:

Post a Comment