Tuesday, June 28, 2011

ബാല്യം

എന്റെ ബാല്യത്തിനു ഒറ്റപ്പെടലിന്റെയും നഷ്ടബോധത്തിന്റെയും മണമായിരുന്നു......
ഓരോ ദിവസവും പുതിയ പുതിയ നഷ്ടങ്ങള്‍ എന്നെ കാര്‍ന്നു തിന്നുകൊണ്ടെയിരുന്നു.......
അച്ഛന്റെയും അമ്മയുടെയും നടുവിലെ പൊട്ടിചിരികള്‍ക്കായി എന്നും ഞാന്‍ കാതോര്‍ത്തു......
വീടിനുമേല്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞതല്ലാതെ ആകാശം എനിക്കായി ഒരിക്കലും തെളിഞ്ഞില്ല......
നഷ്ടബോധത്തില്‍ നിന്നും ഉറവ പൊട്ടിയ അരുവി മെല്ലെ മെല്ലെ കടലായി രൂപം പ്രാപിച്ചു......
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും എന്നില്‍ സ്ഥിരം പ്രക്രിയകളായി........
ഇന്നും ഞാനൊരു സുനാമിയെ ഭയക്കുന്നു.......

Sunday, June 26, 2011

യാത്ര

വിങ്ങുന്ന മനസ്സുമായി തിരക്കിനിടയിലൂടെ മുന്നോട്ട്.........
എല്ലാ കണ്ണുകളും എന്റെ നേര്‍ക്കെന്ന ബോധ്യത്താല്‍
ഞാന്‍ ആരെയും നോക്കിയില്ല......
സ്നേഹിക്കുന്നത് പാപമോ......?
അറിയാതൊരു ചോദ്യം എന്റെ മനസ്സിനെ മഥിച്ചു കടന്നു പോയി......
സ്നേഹിക്കുന്നത് പാപമല്ല, 
തിരികെ സ്നേഹം പ്രതീക്ഷിക്കുന്നത് പാപമാണ്...  
ആരോ മനസ്സിലിരുന്നു ഉത്തരം നല്‍കി.......
പ്രതീക്ഷകള്‍ മരവിച്ച എനിക്കിനി അത് തിരുത്താനാവുമോ .......?
എന്റെ യാത്ര അനന്തമായി മുന്നോട്ട്......
നോക്കെത്താദൂരത്തോളം മുന്നോട്ട്.......
തിരിഞ്ഞു നോക്കാന്‍ ആയില്ലെങ്കിലും ഒന്ന് ഞാനറിയുന്നുണ്ടായിരുന്നു ....
ചോറിനായുള്ള ബലിക്കാക്കകളുടെ നിലക്കാത്ത കലഹം........
 




എന്റെ മനസ്സ്.....

നിലക്കാത്ത കൈയടികള്‍ക്കും സന്തോഷാരവങ്ങള്‍ക്കുമിടയില്‍
മെല്ലെ നിലം തൊടാനൊരു ശ്രമം.......
അവയൊന്നും പക്ഷെ എന്നെ തൊടുന്നുണ്ടായിരുന്നില്ല ......
നിലം തൊട്ട മാത്രയില്‍ ഒരു നിമിഷം 
ചുവടൊന്നു പിഴച്ചു......
പൊട്ടിച്ചിതറി , കരിഞ്ഞമര്‍ന്നു .......
പാവം ....... എന്റെ മനസ്സ്.....


Tuesday, June 21, 2011

പകരം

ഒന്നും ഒന്നിനും പകരമല്ലെന്ന പാഠം ഞാന്‍ പഠിച്ചു തുടങ്ങി......
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ഭൂമി സുര്യന് ചുറ്റുമെന്നപോല്‍ 
ഞാന്‍ എന്തിനോ വേണ്ടി അമ്മക്ക് ചുറ്റും കറങ്ങി...... 
യവ്വനം തളിര്‍ത്തപ്പോള്‍ ഞാന്‍ ചന്ദ്രനെപ്പോല്‍ 
മറ്റേതോ ഗ്രഹങ്ങള്‍ക്ക്‌ ചുറ്റും കറങ്ങി തുടങ്ങി......
ഒടുവില്‍ ഞാന്‍ എന്റെ ഭൂമിയെ കണ്ടെത്തി.....
പിന്നെ എന്റെ കറക്കം ഭൂമിക്കു ചുറ്റും മാത്രമായി.......
എന്റെ പ്രതീക്ഷകള്‍ ഭൂമിക്കു ചുറ്റുമായി......
നിരവധി ഗ്രഹണങ്ങള്‍ക്കിടയിലും ഞാന്‍ സന്തുഷ്ടയായി.....
ഇന്നെനിക്കു ചുറ്റും ഉപഗ്രഹങ്ങള്‍.......
എന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞോ.....?
ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി....
ഒന്നും ഒന്നിനും പകരമാവില്ല........



ഇരുട്ട്

എന്റെ കാഴ്ചകള്‍ മെല്ലെ മങ്ങുന്നു.......
കണ്ണിനു മുന്നില്‍ നിറക്കാഴ്ചകള്‍ക്ക് തെളിച്ചം വറ്റുന്നു......
ആകെയൊരു മങ്ങല്‍......
വെളിച്ചം ഇരുട്ടിനു വഴി മാറുന്നു.......
ഞാന്‍ കണ്ണുകള്‍ ആവും വിധം തുറന്നു പിടിച്ചു.....
പരമാവധി വെളിച്ചത്തെ എന്റെ മങ്ങിയ കണ്ണുകളിലേക്ക് ആവാഹിച്ചു.......
ഇല്ല.... എന്റെ വര്‍ണങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങുന്നു......
എന്നിലേക്ക്‌ മാത്രം....... 
ഞാനെന്ന ഇരുട്ടിലേക്ക് മാത്രം........


Sunday, June 12, 2011

ദൂരം

      ഒരു കടല്‍ അല്ല പല കടല്‍ ദൂരത്താണ് നമ്മള്‍........
     എങ്കിലും ആ ദൂരം താണ്ടിയെ പറ്റൂ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.......?
     താണ്ടാനായി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടോ നമ്മള്‍..........?
     നിന്‍റെ മനസ് എന്ത് പറയുന്നു എന്നെനിക്കറിയില്ല......
     പക്ഷെ എന്‍റെ മനസ്സ് പറയുന്നു, ആത്മാര്‍ഥമായി ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല നമ്മള്‍..........
     ശ്രമിച്ചിരുന്നു എങ്കില്‍ പല കടലല്ല ഒരു അരുവിയോളം ദൂരം പോലും
     ദൂരം ഉണ്ടാവില്ലായിരുന്നു നമ്മള്‍ തമ്മില്‍.........
     ഒരു ശ്വാസം ദൂരത്തായിരുന്നവര്‍ പലകടല്‍ ദൂരത്താവണമെങ്കില്‍
     അതിലെന്തോ പൊരുത്തക്കേടുണ്ടാവില്ലേ...........?
     അത് തിരുത്തേണ്ടതല്ലേ.........?
     എന്‍റെ മനസ്സ് പറയുന്നു, തിരുത്തണം, തിരുത്തപ്പെടണം, ഇനിയെങ്കിലും..........

Thursday, June 2, 2011

തണുപ്പ്

നിറവാര്‍‍ന്നൊരുറക്കത്തില്‍ നിന്നും മെല്ലെ കണ്‍‌തുറന്നു.......
നീലാകാശത്തില്‍ വെളുത്ത പഞ്ഞിതുണ്ടുകള്‍ ഒഴുകി നടക്കുന്നു.....
നോക്കെത്താദൂരത്തോളം മനം നിറയ്ക്കുന്ന പച്ചപ്പ്‌........
ഒഴുകിയെത്തുന്ന കുളിര്‍ കാറ്റിന് ചന്ദനത്തിന്റെ സുഗന്ധം......
ഒന്ന് നിവര്‍ന്നു നിന്ന് ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു.......
കളകളാരവം പൊഴിച്ച് പൊട്ടിച്ചിരിക്കുന്ന കുഞ്ഞരുവി....
ഏതോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ മുന്നോട്ടു കുതിച്ചു....
ഇരുകൈകളിലും തണുത്ത ജലം കോരിയെടുത്തു..........
അപ്പോഴും ഞാനറിഞ്ഞില്ല അത് മരണത്തിന്റെ തണുപ്പാണെന്ന്........

എന്റെ ചിറക്

അടുക്കളപ്പുറത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍
മെല്ലെ കിടപ്പറയിലേക്ക്.......
ചര്‍ച്ചകള്‍ക്ക് ചെവി വട്ടം പിടിച്ചിരുന്ന പ്രിയന്‍
മെല്ലെയോതി നിനക്കായി ഒരാകാശം പുറത്തുണ്ട്.....
ശക്തി ചോര്‍ന്ന ചിറകുകള്‍ തെല്ലൊന്നു വിരിയ്ക്കാനൊരു പാഴ്ശ്രമം.....
നിന്‍ ചിറകുകള്‍ ശക്തിയാര്‍ജജിക്കുംവരെ എന്‍ ചിറക് നിനക്കെന്നെന്‍ പ്രിയന്‍....
പ്രിയന്റെ ചിറകില്‍ നിന്നൂര്‍ജം ഉള്‍ക്കൊണ്ട് ഞാന്‍ ആകാശം ലക്‌ഷ്യം ആക്കി കുതിച്ചു....
ഞാനറിയാതെന്‍ ചിറകുകള്‍ക്ക് വേഗമേറി.....
എന്നോലപ്പുരക്കുമേല്‍ ഉള്ളൊരുകീറ് മാനത്തിനും മേലെ ഞാന്‍ വിഹരിച്ചു.....
എന്‍ ചിറകുകള്‍ കരുത്താര്‍ന്നു......
മറ്റു ചിറകുകള്‍ കൈവിട്ടു ഞാന്‍ വീണ്ടും ഉയരത്തിലേക്ക്.....
പെട്ടന്നൊരു മിന്നും വാള്‍ത്തലപ് എന്റെ ചിറകുകളെയരിഞ്ഞു വീഴ്ത്തി.....
വാള്‍ത്തലത്തിളക്കത്തില്‍ കണ്‍ചിമ്മവേ ഞാന്‍ കണ്ടു.....
ചോരച്ച്ചുവപ്പാര്‍ന്ന നാവോടെ എന്‍ പ്രിയന്റെ മുഖം...........

Wednesday, June 1, 2011

ആരാണ് നീ?

കണ്ണ് കണ്ണോടു ചൊല്ലി ഞാനാണ്‌ നീ.....
കാത് കാതോടു ചൊല്ലി നീയാണ് ഞാന്‍ ‍......
എന്നിട്ടുമെന്തേ ഇന്ന് കണ്ണ് കണ്ണോടും
കാതു കാതോടും ചോദിച്ചു....... ആരാണ് നീ.......?

പൊന്ന്


മിന്നുന്നതെല്ലാം പോന്നല്ലെന്നു നിരവധി തവണ
മുത്തശ്ശി ഒളിഞ്ഞും തെളിഞ്ഞും ഓതി......
പൊന്ന് മാത്രേ മിന്നുവെന്നു ഞാന്‍
കുട്ടിത്തം നിറഞ്ഞ വാശിയോടെ ചൊല്ലി.......
മിന്നുന്ന പൊന്നില്‍ ഞാന്‍ വിശ്വസിച്ചു......
പൊന്നെന്നു കരുതി ഞാന്‍ കയ്യില്‍
കരുതിയതിന്നു ഒരു വലിയ കരിം പാറക്കൂട്ടം........

സ്വപ്നക്കൂട്


രാപ്പകലുകളുടെ അധ്വാനത്തിന് ഒടുവില്‍
സ്വപ്നക്കൂട്കൂട്ടി ഞാനെന്‍ ഇണക്കായി കാത്തിരുന്നു.....
കാതങ്ങള്‍ താണ്ടിയൊരുനാളെന്‍ പ്രിയന്‍
പതുക്കെ പതുക്കെ കൂട്ടിലേക്ക് പിച്ച വച്ചു.....
കൊക്കുരുംമിയും കലപില ചിലച്ചും
സ്വപ്നക്കൂട് മാനം മുട്ടെ ഉയര്‍ന്നു....
മാനസപുത്രിയുടെ വരവ് സ്വപ്നക്കൂടിനു
പുതിയൊരു മാനം നല്‍കി.....
ഇണങ്ങിയും പിണങ്ങിയും നിരവധി ദിനങ്ങള്‍.....
ഒരു നാള് ഉണര്‍ന്ന ഞാന്‍ ഞെട്ടി,
കണ്തിരുംമി ഒരു വട്ടം പകച്ചു നിന്ന്.....
എന്തെ എന്‍ പ്രിയന് കഴുകന്റെ ക്രൌര്യം.......?