Saturday, May 31, 2014

സുബൈറ

തില്ലങ്കേരിയ്ക്ക് കുടുംബശ്രീ മുഖം നൽകിയ സുബൈറാ.... നിങ്ങൾ ഇനി ഓർമ്മ....!!!

                     കുടുംബശ്രീയുടെ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത് കണ്ണൂരിലാണ്. കണ്ണൂർ കുടുംബശ്രീ മിഷന്റെ പ്രതിമാസ അവലോകന യോഗത്തിലാണ് ഞാൻ ആദ്യമായി സുബൈറയെ കാണുന്നതും. രൂപം കൊണ്ടും, ഭാവം കൊണ്ടും, വേഷം കൊണ്ടും, സംസാര ശൈലി കൊണ്ടു പോലും വ്യത്യസ്തയായ സുബൈറ. ആദ്യ പരിചയത്തിൽ പരുക്കയെന്ന തോന്നിപ്പിച്ചു. പല യോഗങ്ങളിലും ഉച്ചഭക്ഷണം കഴിക്കാതിരിക്കുകയും ഉച്ച കഴിഞ്ഞ് അപ്രത്യക്ഷയാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അല്പം കാർക്കശ്യത്തോടെ തന്നെ കാര്യം തിരക്കി. വളരെ നിസ്സാരമായാണ് സുബൈറ പ്രതികരിച്ചത് - നിങ്ങളീ തരുന്ന ഹോണറേറിയമോ യോഗത്തിൽ വരുന്നതിന് തരുന്ന യാത്രാബത്തയോ ഒന്നും ഞങ്ങൾ ചെയർപേഴ്സൺമാരുടെ പ്രവർത്തനത്തിന് ഒന്നുമാകുന്നില്ല. പിന്നെ മാഡം, നിങ്ങൾ വിശ്വസിക്കാത്തത്രയും തവണ കത്തിയോടിയ ശരീരമാണിത്, ആഹാരം ആവശ്യത്തിന് ചെന്നാലേ സഹകരിക്കൂ, പിന്നെ ഒറ്റ വരവിന് ഡോക്ടറെയും കൂടി കണ്ടു മടങ്ങിയാൽ അതിനായി പിന്നെ കണ്ണൂരിലേയ്ക്ക് വരേണ്ടല്ലോ - പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ച സുബൈറ നേരെ കടന്നിരുന്നത് ഹൃദയത്തിലേയ്ക്കാണ്.

കുടുംബശ്രീയിലെ എന്റെ ആദ്യ പാഠപുസ്തകം....

                      പിന്നെ നിരവധി തവണ ഞാൻ സുബൈറയോടൊപ്പം തില്ലങ്കേരിയിലെ സന്ദർശകയായി, പല റോളുകളിൽ - മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടകയായി, ബാലസഭ കുട്ടികളോടൊത്തുളള ഒരു ദിനത്തിനായി, വായ്പ നൽകാൻ വിസമ്മതിച്ച ബാങ്ക് മാനേജരോട് സംസാരിക്കാനായി... പഞ്ചായത്ത് ഭരണസമിതിയോട് കുടുംബശ്രീയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സുബൈറയെ പലപ്പോഴും അദ്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നിട്ടുളളത്. കുടുംബശ്രീ യോഗങ്ങളിലും തനിക്ക് പറയാനുളളത് അതാരോടായാലും തന്റേടത്തോടെ വിളിച്ചു പറഞ്ഞിട്ടുണ്ട് സുബൈറ.

                    സി ഡി എസ് ആക്ഷൻ പ്ളാനിൽ 100ശതമാനം ലിങ്കേജ് ടാർജറ്റായി വയ്ക്കുകയും എല്ലാവരെയും അത്ഭുതപ്പെടുത്തി 110 ശതമാനത്തിലുമധികം കൈവരിക്കുകയും ചെയ്ത സുബൈറ. എന്നും കുടുംബശ്രീയെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന സുബൈറ. തന്റെ അവശതകളെല്ലാം മാറ്റി വച്ച് മറ്റുളളവർക്ക് അർഹമായത് നേടിക്കൊടുത്തിരുന്ന സുബൈറ...

സുബൈറാ..... എന്റെ മനസ്സിൽ നിങ്ങളെന്നും ജീവിക്കും... മുന്നോട്ട് നടക്കാനുളള എന്റെ പ്രേരണയായി, എന്റെ വഴികാട്ടിയായി....

ഓർമ്മകൾ

                       അവധിക്കാലം നാട്ടിൽ നിന്നും എത്ര ദൂരെ ചെലവഴിക്കാം എന്ന മക്കളുടെ ചർച്ച അറിയാതെ കൊല്ലങ്ങൾ പിന്നിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ട് പോയിരുന്നു... ഇന്ന് എന്റെ ചെക്കന്മാർ വാശി പിടിക്കുന്ന വാട്ടർ തീം പാർക്കുകൾക്കും റിസോർട്ടുകൾക്കും ഇലക്ട്രോണിക് കളിക്കോപ്പുകൾക്കും ആയിരങ്ങൾ വിലയുളള പുസ്തകങ്ങൾക്കും വിലമതിക്കാനാവാത്ത ചില വാശികളായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക്...

                      ഏറ്റവും വലിയ ആവശ്യം അച്ഛന്റെ വീട്ടിലേയ്ക്കുളള പോക്കാണ്... പലപ്പോഴും ലീവില്ല എന്ന കാരണം പറഞ്ഞ് ഒറ്റ ദിവസ യാത്രയാക്കാറാണ് അച്ഛന്റെ പതിവ് (ഗുഡ് സർവ്വീസ് എൻട്രി ഹോൾഡറാണ് ട്ടോ...)ഒരുപാട് പിണക്കങ്ങൾക്കും വാശിപിടിക്കലുകൾക്കുമൊടുവിൽ അവിടെ നിൽക്കാനുളള അനുവാദം ലഭിച്ചിട്ടുണ്ട്..

                      എന്നെ കിളി എന്നു വിളിക്കുന്ന, മുടിയിഴകളിൽ വിരലോടിച്ച് രാത്രി ഉറക്കുന്ന പപ്പിനിമാമിയുടെയും സാരി വെട്ടി പാവാട തയ്ച്ചുതരുന്ന സുധ മാമിയുടെയും സ്നേഹം വാരിക്കോരി തരുന്ന അമ്മൂമ്മയുടെയും മുറ്റത്ത് ഊഞ്ഞാലിട്ടു തരുന്ന വിജയച്ചാച്ചന്റെയും ഒപ്പം ചില നല്ല ദിവസങ്ങൾ.. മതിൽക്കെട്ടുകളോ വേലികളോ അതിർ തിരിക്കാത്ത പറമ്പുകളിലൂടെ, വീട്ടുമുറ്റങ്ങളിലൂടെ എല്ലാരോടും കുശലം പറഞ്ഞ് തോട്ടിലേയ്ക്കുളള കുളിക്കാൻ പോക്കാണ് പ്രധാന ആകർഷണം..

                     മടങ്ങി വരുന്ന വഴിയ്ക്കാണ് ചിലപ്പോൾ അച്ഛന്റെ "കടയിലെ മാമി"യുടെ വീട് സന്ദർശനം... ആ സന്ദർശനങ്ങളാണ് എന്റെ ലോകത്തിൽ ആദ്യമായി ബാലമംഗളത്തെയും ഡിങ്കനെയുമൊക്കെ കൊണ്ടു വരുന്നത്.. ആ വീട്ടിലെ മരക്കോവണി കയറി മുകളിലെത്തിയാൽ "ഗോപുച്ചേട്ട"ന്റെ ലോകമാണ്... അവിടെ നിന്നുമാണ് ഇവരെയൊക്കെ ഞാൻ തട്ടിയെടുത്തത് (ഗോപുച്ചേട്ടന് ബാലമംഗളത്തിലായിരുന്നു ജോലി എന്നാണ് എന്റെ ഓർമ്മ) കൈ നിറയെ നെയിംസ്ലിപ്പുകളുമായാണ് മടക്കം... സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരികളെ കൊതിപ്പിക്കാമെല്ലോ... എത്രയോ വർഷങ്ങൾ എന്റെ പുസ്തകങ്ങളെ അലങ്കരിച്ചിരുന്നത് അവയായിരുന്നു...

                  ഇന്ന് എത്രയോ കാലങ്ങൾക്ക് ശേഷം ഗോപുച്ചേട്ടന്റെ മോളു എന്ന വിളിയാണ് എന്നെ എന്റ ഓർമ്മകളിലൂടെ സഞ്ചരിപ്പിച്ചത്...

"ഓർമ്മകൾക്കെന്തു സുഗന്ധം...."

പ്രണയം

നിന്നോടെനിക്കുളളത് ഒടുങ്ങാത്ത പ്രണയം....
എന്റെ ഹൃദയമിടിപ്പുകൾ തൊട്ടറിയുന്ന...
എന്റെ മൗനം വാചാലമാക്കുന്ന....
എന്റെ സ്വപ്നങ്ങൾ ലക്ഷ്യങ്ങളാക്കുന്ന...
നമുക്കിടയിലെ ദൂരം ഒരിമവെട്ടലാലളന്നു തീർക്കുന്ന.....
എന്നിൽ കടലല തീർക്കുന്ന,
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൃഷ്ടിക്കുന്ന...
നിന്നോടെനിക്കുളളത് ഒടുങ്ങാത്ത പ്രണയം....
ഉപാധികളില്ലാത്ത പ്രണയമേ....
എന്നിൽ നീ മരിക്കാതിരുന്നെങ്കിൽ....!!!

കോഴിക്കോട്

മഴ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്.. വെറുതെയിങ്ങനെ മഴയിലേയ്ക്ക് നോക്കിയിരിക്കാനും.... അതു പോലെ മറ്റൊരിഷ്ടമാണ് കോഴിക്കോട് നഗരവും.... ഒരുപാട് നടന്നിട്ടുണ്ട് ഈ നഗരത്തിലൂടെ.... പലപ്പോഴും ഒറ്റയ്ക്കും, ഇടയ്ക്ക് സുഹൃത്തുക്കളോടൊപ്പവും ചിലപ്പോഴൊക്കെ കണ്ണനോടൊപ്പവും... ഒരുപാട് സൗഹൃദങ്ങളുണ്ട് ഈ നഗരത്തിൽ... മനസ്സിനെ തൊട്ടു നിൽക്കുന്ന ചില ബന്ധങ്ങളും... നിറയെ നിറയെ ഓർമ്മകൾ... ചിരിപ്പിച്ചവയും കരയിപ്പിച്ചവയും.... ഓർമ്മകൾക്ക് മരണമില്ല.... ആരോടും പറയാതെ, ആരുമറിയാതെ, ഓർമ്മകളിൽ കുടുങ്ങി, അലസയായി, എന്റെ പ്രിയ നഗരത്തിൽ അലയാൻ എന്താ സുഖം.........

അമ്മ

                        ചില ദിവസങ്ങൾ തുടങ്ങുന്നത് ചില ഓർമ്മകളുടെ ഊർജ്ജവും പേറിയാണ്... ഇന്നലെ അവശ്യ സാധനങ്ങളും വാങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഓർമ്മ വന്നത് അമ്മയെയാണ്... പണ്ട് ഓഫീസിൽ നിന്നും വരുമ്പോൾ ഇരുകൈകളിലും സാധനങ്ങളും തൂക്കി അമ്മ വരുന്നത് കണ്മുന്നിലെത്തി... എല്ലാ ഒന്നാം തീയതിയും ഞങ്ങൾ രണ്ടു പേരും (ഞാനും അനിയത്തിയും) ഗേറ്റിനടുത്ത് തന്നെയുണ്ടാവും.. കാരണം അന്ന് അമ്മ കൈ നിറയെ പലഹാരങ്ങളുമായി ആണ് വരാറ്... (അങ്ങനെ നോക്കിയാൽ ഇന്നെന്റെ മക്കൾക്ക് എന്നും ഒന്നാം തീയതിയാണ്) അമ്മ മീനും ഇറച്ചിയും കഴിക്കാറില്ല.. എന്നാലും ഓഫീസിൽ നിന്നും വരുന്ന വഴി ഞങ്ങൾക്കു വേണ്ടി മീൻ വാങ്ങി ചോറു പാത്രത്തിനുളളിൽ വച്ച് കൊണ്ട് വരും.. രുചി നോക്കാതെ പാകപ്പെടുത്തി തരും.... ചോറുപാത്രം ആ രാത്രി മുഴുവൻ സോപ്പ് വെളളത്തിൽ നീരാടുകയായിരിക്കും...

                        എപ്പോഴും അമ്മയ്ക്ക് തിരക്കായിരുന്നു.. എത്ര പുലർച്ചെ എഴുന്നേറ്റാലും പത്തു മണിയോടടുത്ത് ബാഗുമായി ഓടുന്ന അമ്മയെയാണ് എനിയ്ക്ക് ഓർമ്മ... മിക്ക ദിവസങ്ങളിലും മൈഗ്രേയ്ൻ വിരുന്നിനുണ്ടാവും.. എന്നാലും ഒരു തോർത്ത് തലയിൽ മുറുക്കി കെട്ടി പതിവ് ഓട്ടത്തിലായിരിക്കും അമ്മ... പതിവ് ഹോസ്പിറ്റൽ വാസത്തിനു പോകുമ്പോഴും എന്തൊക്കെ എവിടെയൊക്കെയെന്ന് ഓർമ്മപ്പെടുത്തിയാവും അമ്മ പോകുന്നത്...

                         പൊതുവെ മിതഭാഷിയാണ് അമ്മ.. (ഞാൻ അമ്മയെപ്പോലെയല്ല എന്നർത്ഥം) എനിയ്ക്ക് പലപ്പോഴും കർക്കശയായ ഒരു ഹെഡ്മിസ്ട്രസ്സിനെപ്പോലെയാണ് തോന്നാറ്... സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെയും തിരക്കിട്ടോടുന്ന അമ്മയെ മാത്രമാണ് ഞാൻ കണ്ടിട്ടുളളത്... ഇപ്പോഴും ഞങ്ങളുടെ പല കാര്യങ്ങൾക്കായി തിരക്കിൽ തന്നെയാണ്....

                         ഇന്നലെ മനസ്സ് അസ്വസ്ഥമായിരുന്നു... ഇന്ന് രാവിലെ മുതൽ അമ്മയുടെ സാമീപ്യം ആഗ്രഹിച്ചിരുന്നു... ഓഫീസിലേയ്ക്കുളള യാത്രയ്ക്കിടയിൽ അമ്മയുടെ വിളി വന്നു... അനിയത്തിയുടെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഒരു നിമിഷം നിർത്തി അമ്മ ചോദിച്ചു, " നിനക്കെന്തേലും പ്രയാസമുണ്ടോ...??" ഒന്നുമില്ല എന്നു പറയുമ്പോഴേയ്ക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....

സസ്നേഹം

പ്രിയ സുഹൃത്തെ,

               ഞാൻ നിന്നോട് എന്താണ് പറയേണ്ടത്...?? നിന്നെ എന്റെ സുഹൃത്തായി കിട്ടിയത് എന്റെ ഭാഗ്യമാണെന്നോ..? ഏയ്.... നിന്റെ ഭാഷയിൽ പറഞ്ഞാൽ അത് പൈങ്കിളി ആയിപ്പോവില്ലേ...? എന്താണ് പറയേണ്ടത് എന്നറിയുന്നില്ല... എന്റെ ഏതൊരു സൗഹൃദത്തെയും പോലെ തന്നെയായിരുന്നു എനിക്ക് നീയും... പക്ഷേ ഞാൻ കരുതിയതിലും വേഗത്തിലാണ് നീ ആ തലത്തിൽ നിന്നും ഉയർന്നത്... മറ്റ് സൗഹൃദങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന ഒരാൾ...

              ഇത്തരത്തിൽ ഒരു സുഹൃത്തിനെ ഞാൻ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു.... യാതൊരു മുഖംമൂടിയുമില്ലാതെ തെറ്റും ശരിയും വേർതിരിച്ചു കാണിച്ചു തരുന്ന ഒരാൾ... താൻ പറയുന്നതിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരാൾ... എന്നിലെ നന്മകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾ... സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും നിസ്സങ്കോചം എനിക്ക് സംവദിക്കാൻ കഴിയുന്ന ഒരാൾ... എന്റെ ചിന്തകളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരാൾ... എന്നിലെ ആശങ്കകളെ, എന്തു കരുതുമെന്ന് ചിന്തിക്കാതെ, എനിക്ക് പങ്കുവയ്ക്കാൻ കഴിയുന്ന ഒരാൾ... എന്തു കാരണത്തിനും വഴക്കിട്ടാലും എന്നോട് മുഖം തിരിച്ചിരിക്കാത്ത ഒരാൾ.... മനസ്സിന് കനമില്ലാതെ അന്യോന്യം നോക്കി പൊട്ടിച്ചിരിക്കാൻ കഴിയുന്ന ഒരാൾ... വിഷമം വരുമ്പോൾ നിനക്ക് തല ചായ്ക്കാൻ എന്റെ തോളുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്ന ഒരാൾ.... എന്നോട് ഒന്ന് മിണ്ടിയെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷം എന്റെ മനസ്സ് വായിച്ചപോൽ ആ സ്വരം എന്നിലേക്ക് എത്തിക്കുന്ന ഒരാൾ....

                അതെ, നീയെനിക്ക് ഇന്ന് അതൊക്കെയാണ്... നീയെന്നിൽ നിറയ്ക്കുന്നത് ആത്മവിശ്വാസത്തിന്റെ കെടാത്ത കൈത്തിരി.... ഇതിനുമപ്പുറം ഞാൻ എന്താണ് പറയേണ്ടത്...??

സസ്നേഹം