Sunday, December 23, 2012

ഓര്‍മയില്‍ ഒരു മല്ലികപ്പൂവ്.......

ഓര്‍മയില്‍ ഒരു മല്ലികപ്പൂവ്.......

          1998 ഒക്ടോബര്‍ 5 നാണ് ഇന്‍കം ടാക്സ് അപ്പലേറ്റ്‌ ട്രിബ്യുനലില്‍ എല്‍ ഡി സി ആയി ജോലിയില്‍ പ്രവേശിക്കുന്നത്.... അതും മുംബൈയില്‍..... അന്ന് വരെ കേരളം വിട്ടു  പുറത്തു പോയിട്ടില്ലാത്ത എന്നെ സംബന്ധിച്ച് അത് കഷ്ടപ്പാടിന്റെ കാലഘട്ടമായിരുന്നു.... വളരെ കഷ്ടതകള്‍ സഹിച്ചു ഒടുവില്‍ കൊച്ചിയിലേക്ക് ഒരു സ്ഥലം മാറ്റം... എന്ത് കൊണ്ടെന്നറിയില്ല അവിടെയും മനസുഖത്തോടെ പണിയെടുക്കാന്‍ സാധിച്ചിട്ടില്ലെനിക്ക് ...... അങ്ങനെ ഇരിക്കെ ആണ് 2004 ല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ ആയി നിയമനം കിട്ടുന്നത്...... 2004 സെപ്റ്റംബര്‍ 28 നു ജോലിയില്‍ പ്രവേശിച്ചു .... ആദ്യ പോസ്റ്റിങ്ങ്‌ ടാക്സെസ്  (ഡി) വകുപ്പില്‍.... എല്ലാ വിധ അമ്പരപ്പോടെയുമാണ്‌ അവിടേക്ക് ചെന്നത്.... അവിടെ എനിക്ക് ആദ്യം കിട്ടിയ സൗഹൃദമാണ് മല്ലിക.....

         ആദ്യമൊക്കെ ഇണങ്ങാന്‍ കുറച്ചു മടി കാട്ടിയെങ്കിലും എന്റെ സ്വഭാവം കാരണമാകാം ഞങ്ങള്‍ വളരെ വേഗത്തില്‍ തന്നെ ഇണങ്ങിയത് ..... സെക്രട്ടേറിയറ്റിന്റെ മുക്കും മൂലയും എനിക്ക് പരിചയപ്പെടുത്തി തന്നത് മല്ലികയാണ്..... മല്ലികയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പിച്ചിപ്പൂവും കുപ്പിവളകളും ആണ് എനിക്ക് ഓര്‍മ വരുന്നത്.... ഓരോ ഡ്രെസ്സിന്റേയും കൂടെ അതെ നിറത്തിലെ വളകളും മാലയും ഒക്കെ അണിഞ്ഞാണ് മല്ലിക വരാറ്..... പിന്നെപ്പിന്നെ എനിക്കായും കൊണ്ട് വരും പിച്ചിപ്പൂവ്‌ ..... ഒരു പക്ഷെ മല്ലികയാവണം എന്നില്‍ പിച്ചിപ്പൂവിനോടുള്ള പ്രണയം നിറച്ചത്....

          എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട് മല്ലിക.... "ഹേമ" യെന്ന വിളിയില്‍ പോലും ഉണ്ടായിരുന്നു ഒരു മാധുര്യം.... കണ്ണനോട് വളരെ പ്രിയമായിരുന്നു.... എന്ത് കിട്ടിയാലും ഒരു പങ്ക് കണ്ണനായി തന്നയക്കും.... ആ സമയത്താണ് ഞാന്‍ രണ്ടാമത് ഗര്‍ഭിണി ആവുന്നത്.... അന്ന് മുതല്‍ എന്റെ കാര്യത്തില്‍ ഒരു ചേച്ചിയുടെതായ എല്ലാ കരുതലും മല്ലികയില്‍ നിന്നും ഉണ്ടായിട്ടുണ്ട്.. എന്നും ഉച്ചയൂണിനു എനിക്കായി എന്തെങ്കിലും സ്പെഷ്യല്‍ ഉണ്ടാവും മല്ലികയുടെ കയ്യില്‍..... അത് കൊണ്ട് തന്നെ അഭിയോടും ഉണ്ടായി ഒരു പ്രത്യേക സ്നേഹം.... ആയിടക്കാണ് മല്ലിക എന്റെ സെക്ഷനില്‍ നിന്നും പിരിഞ്ഞു പോകുന്നത്.... ഒരുപാട് വിഷമം ആയിരുന്നു മല്ലിക പോകുമ്പോള്‍... ആദ്യമൊക്കെ രാവിലെയും വൈകിട്ടും ചായ കുടിക്കാന്‍ ഒരുമിച്ചു തന്നെ പോകുമായിരുന്നു.,.. പിന്നെ പിന്നെ അതും കുറഞ്ഞു വന്നു... എന്നും ഫോണില്‍ ഒരു കുശലാന്വേഷണം - അതില്‍ ഒതുങ്ങി പലപ്പോഴും..... പിന്നെ ഒറ്റയ്ക്ക് നടക്കുന്ന മല്ലികയെ കണ്ടു തുടങ്ങി.... ചുരിധാറില്‍ നിന്നും സ്ഥിരമായി സാരിയിലേക്ക് മാറിയ മല്ലികയെ കണ്ടപ്പോള്‍ ഒരു തവണ ഞാന്‍ ചോദിക്കുകയും ചെയ്തു, എന്താ ഒരു മാറ്റം എന്ന്.... ഓ.. വെറുതെ എന്ന മറുപടിയില്‍ ഒതുങ്ങി....

         പിന്നെ ഇടയ്ക്കിടെ മല്ലിക വരാതെയായി.... പലപ്പോഴും മല്ലികയുടെ സെക്ഷന്റെ ജനല്‍പ്പടിയോളം പോയി നോക്കി മടങ്ങി ഞാന്‍ ..... ആയിടക്കാണ് ഞാന്‍ ഡപ്യുട്ടേഷന്‍ വാങ്ങി കണ്ണൂരിലേക്ക് യാത്രയാവുന്നത്.... ഒരു തവണ അവധിക്കു വന്നപ്പോ മല്ലികയെ കാണാന്‍ ചെന്നു .... അന്നാണ് സെക്ഷനിലെ ചേച്ചി പറഞ്ഞത് മല്ലിക സുഖമില്ലാതെ ആസ്പത്രിയിലാണ് എന്ന്...കേട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.... മല്ലിക വീട് മാറുന്ന സമയത്ത് കാലില്‍ ചെറുതായി ഒരു മുറിവുണ്ടായി.... അത് പഴുത്ത് വൃണമായി കാലിലാകെ ബാധിച്ചു.... അന്നേക്കു മല്ലികയുടെ ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ടിരുന്നു...... ആസ്പത്രിയിലേക്ക് ചെന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് ബോധാബോധങ്ങളില്‍ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു അസ്ഥികൂടത്തെയാണ് .... അത് എന്റെ മല്ലിക തന്നെയാണ് എന്ന് വിശ്വസിക്കാന്‍ പോലും ഏറെ സമയമെടുത്തു ...... എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നു എല്ലാരും പറഞ്ഞിട്ടും എന്റെ മല്ലിക തിരിച്ചു വന്നു...

        പിന്നീട് പലപ്പോഴും ഫോണിലൂടെ മാത്രമായിരുന്നു വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്.... ഏതു വിശേഷ ദിവസവും മല്ലികയുടെ ഫോണ്‍ കാള്‍ മുടങ്ങാതെ എന്നെ തേടി എത്തുമായിരുന്നു... തിരക്കിനിടയില്‍ തിരുവനന്തപുരത്തേക്കുള്ള വരവും ഫോണ്‍ കാളുകളും കുറയുന്നതിന്റെ പരിഭവത്തോടെ ആയിരിക്കും പലപ്പോഴും തുടക്കം.... പിന്നെ പലപ്പോഴും മല്ലികയെ തേടി ഓഫീസിലേക്ക് ചെല്ലാറുണ്ടായിരുന്നു .... ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറയാന്‍ ഉണ്ടാവും.... മല്ലികയുടെ മുന്നില്‍ ചിരിച്ചിട്ടാണ് എങ്കിലും പുറത്തിറങ്ങുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയാറാണ് പതിവ്..... കാരണം ഓരോ തവണ കാണുമ്പോഴും ശരീരത്തിന്റെ ഏതെങ്കിലും ഒരു പിണക്കത്തെ കുറിച്ച് പറയാനുണ്ടാവും മല്ലികയ്ക്ക്.... അവസാനം ഓഫീസില്‍ വെച്ച് കണ്ടപ്പോള്‍ മല്ലിക പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്...."ഓ... വയ്യെടാ.... രണ്ടു കിഡ്നിയും പോയി......ഇപ്പൊ peritonial ഡയാലിസിസ് ആണ് ചെയ്യുന്നത്.... ചേച്ചി തന്നെ വീട്ടില്‍ ചെയ്യും...അത് fail ആയാല്‍ ഇതിലൂടെ (കൈയിലെ ഒരു തുന്നല്‍ പാട് കാണിച്ചിട്ട്) ആവും.... പക്ഷെ അത് റിസ്ക്‌ ആണ്.... അറ്റാക്ക്‌ വരാന്‍ സാധ്യത ഉണ്ടെന്ന പറയുന്നേ..... " നമുക്ക് കിഡ്നി transplantation നു ശ്രമിച്ചാലോ എന്ന എന്റെ ചോദ്യത്തിന് ഒരു വിളറിയ ചിരിയായിരുന്നു മല്ലികയുടെ മറുപടി.... അന്നാണ് പൂര്‍ണ ബോധത്തോടെ ഞാന്‍ മല്ലികയെ നേരിട്ട് കാണുന്നത്....

        അതിനു ശേഷം വളരെ നാളുകള്‍ക്കു ശേഷമാണ് മല്ലികയുടെ കാള്‍ എന്നെ തേടിയെത്തുന്നത്.....അതിനു പരിഭവത്തിന്റെയും പരാതിയുടെയും സ്വരമായിരുന്നു..... ഓണം ഉണ്ണാന്‍ കഴിയാഞ്ഞതും ആസ്പത്രി കിടക്കയില്‍ ആയതും ആഴ്ചയില്‍ രണ്ടു ദിവസം ആസ്പത്രിയില്‍ പോയി ഡയാലിസിസ് ചെയ്യുന്നതുമൊക്കെയായി കുറെ വിശേഷങ്ങള്‍ പറഞ്ഞു... പിന്നെ കുറെ നാളുകള്‍ മല്ലികയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.... തിരികെ സെക്രട്ടേറിയറ്റില്‍ എത്തിയ ഉടനെ മല്ലികയെ തിരക്കി ചെന്നു .... സുഖമില്ലാതെ കിടപ്പാണെന്നും ഓഫീസില്‍ വരാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ അല്ല എന്നും അറിയാന്‍ കഴിഞ്ഞു....

       പല ദിവസവും മല്ലികയെ കാണാന്‍ പോകണമെന്ന് വിചാരിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല.... ഒരു ദിവസം പ്രവീണിനോട് പറഞ്ഞു എനിക്കൊന്നു മല്ലികയെ കാണണം... അങ്ങനെ ഞങ്ങള്‍ നന്തന്‍കോട് എത്തി മല്ലികയുടെ മൊബൈലിലെക്ക്  വിളിച്ചു.... മല്ലികയുടെ ചേച്ചിയാണ് ഫോണ്‍ എടുത്തത്‌.... "മല്ലിക ആസ്പത്രിയിലാണ്.... ഐ.സി.യു വിലേക്ക് മാറ്റാന്‍ പോകുന്നു..." കേട്ട പാടെ ഞങ്ങള്‍ ആസ്പത്രിയിലേക്ക് പോയി.... കണ്ട കാഴ്ച കണ്ണില്‍ നിന്നും മായുന്നില്ല.. നിറയെ ട്യുബുകളും നെഞ്ചത്ത് ഒരു വലിയ വച്ചുകെട്ടും ഒക്കെയായി മല്ലിക.... ചേച്ചി കുറെ വിളിച്ചു ... മല്ലിക ഒന്നും അറിയുന്നെ ഉണ്ടായിരുന്നില്ല.... ഞാന്‍ മെല്ലെ ആ കയ്യില്‍ ഒന്ന് അമര്‍ത്തി പിടിച്ചു.... ഒരു നിമിഷം മല്ലിക ഒന്ന് കണ്ണ് തുറന്നു.... "ഹേമ, എനിക്ക് വയ്യെടാ...." ഇത്രയും മാത്രം പറഞ്ഞു ... വീണ്ടും കണ്ണുകളടച്ചു... മല്ലികയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്ന കാര്യം അപ്പോള്‍ ചേച്ചി പറയുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്..... അന്നാണ്  ഞാന്‍ മല്ലികയെ അവസാനമായി കാണുന്നത്... പിന്നെ ഒരു നോക്ക് കൂടെ ഞാന്‍ കണ്ടു..... വലിയ വട്ടപ്പൊട്ടിട്ടു പട്ടു സാരി പുതച്ചു ആംബുലന്‍സില്‍ ഓഫീസില്‍ എത്തിയ മല്ലികയെ.....

      ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു... ഹേമ എന്ന വിളിയുമായി മല്ലികയുടെ കാള്‍ എന്നെ തേടി എത്തും ..........

No comments:

Post a Comment